അമ്പലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജി. സുധാകരൻ എംഎൽഎ. ഒരാഴ്ച മുൻപ് തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.
സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്ന് സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളി നൻമ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണ വേദിയിലാണ് സുധാകരൻ റെജി ചെറിയാനെ വിമർശിച്ചത്.
റെജി ചെറിയാനെതിരേ താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എംഎൽഎയുടെ മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ. വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. താനവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാരെയൊക്കെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തന്നോട് ഒരു രാഷ്ട്രീയ പ്രവർത്തനവുമില്ലാത്ത നാലഞ്ച് പാർട്ടി മാറി മാറി ഇപ്പോൾ എംഎൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തിയത്.
ജലസേചനമന്ത്രിയുടെ ആളാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎക്ക് ധൈര്യമുണ്ടോ. ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചുവയ്ക്കാൻ പാടില്ല. കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കരിമണൽ ലോറികൾ തോട്ടപ്പള്ളിയിൽനിന്ന് ഐആർഇയിലേക്കാണ് പോകുന്നതെന്ന് യാതൊരു ഉറപ്പുമില്ല. ചില ലോറികൾ അടൂരിലേക്കാണ് പോകുന്നത്.
ഇങ്ങനെ പലയിടത്തും കൊണ്ടുപോയി കള്ളക്കടത്ത് നടത്തുകയാണ്. പല തവണ പറഞ്ഞു ഇങ്ങനെ ചെയ്യരുതെന്ന്. ഒരു കളക്ടറും മര്യാദയ്ക്ക് ഇത് നോക്കിയില്ല. ഇത് തൊട്ടാൽ പൊള്ളുന്ന കാര്യമാണെന്ന മട്ടിൽ കളക്ടർമാർ മാറിനിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ജി. സുധാകരൻ
അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹേന്ദ്രനെതിരേ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. ഇന്നു നsക്കുന്ന സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗങ്ങൾ മാത്രം ഉദ്ഘാടനം ചെയ്താൽ മതിയെന്ന ജില്ലാ പഞ്ചായത്തിന്റെ ഉത്തരവിനെതിരേയാണ് സുധാകരൻ രംഗത്തെത്തിയത്.
തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്ന ഉത്തരവാണ് ഇതെന്നായിരുന്നു സുധാകരൻ തോട്ടപ്പള്ളിയിൽ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മഹേന്ദ്രന്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്. സെക്രട്ടറിയേയും വെറുതെ വിടരുത്.
ഇന്ത്യൻ പ്രസിഡന്റിനേക്കാൾ മുകളിലാണ് ജില്ലാ പഞ്ചായത്തംഗമെന്ന നിലപാടാണ്. ജില്ലാ പഞ്ചായത്തിന് ഇങ്ങനെ പറയാൻ യാതൊരു അധികാരവുമില്ല. അധികാരം എന്തെന്നറിയാത്ത ഇവർ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ആ ഉത്തരവിറക്കിയവർ ജനങ്ങളോട് ക്ഷമ പറയണം. ഇത്തരം വിഡ്ഢിത്തങ്ങൾ ഇതിന് മുൻപ് നടന്നിട്ടില്ല. തലയിൽ ചെളിയിരിക്കുന്ന ആളുകൾ മറ്റവരുടെ തലയിൽക്കൂടി ചെളി കുത്തി നിറക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.